മാനന്തവാടി: കർക്കടക വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കും. ആഗസ്റ്റ് 12 ബുധനാഴ്ച ക്ഷേത്രത്തിലെത്തുന്ന തീർഥാടകരുടെയും വാഹനങ്ങളുടെയും തിരക്ക് നിയന്ത്രിക്കുന്നതിനായി തെറ്റുറോഡ് മുതൽ തിരുനെല്ലി ക്ഷേത്രം വരെയാണ് വൺവേ സംവിധാനം ഏർപ്പെടുത്തുന്നത്.ഈ പാതയിലൂടെ സ്വകാര്യ വാഹനങ്ങൾക്ക് യാത്ര അനുവദിക്കും. കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും ക്ഷേത്രത്തിലേക്ക് സർവീസ് നടത്താനും അനുമതിയുണ്ടാകും. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിയ ശേഷം ബസുകൾ നിട്ടറപാലം റോഡിൽ പാർക്ക് ചെയ്യണം.ബലിതർപ്പണം പൂർത്തിയാക്കിയ ശേഷം മടങ്ങുന്ന ഭക്തരെ ദേവസ്വം ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ അവർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കും. മടങ്ങിപ്പോകുന്ന ചെറിയ വാഹനങ്ങൾ കരിമം പാലം വഴിയാണ് തിരിച്ചുപോകേണ്ടത്.
വലിയ വാഹനങ്ങൾ നിട്ടറപാലം കഴിഞ്ഞ ഉടൻ പച്ചങ്ങി–കൊല്ലിമൂല അറവനാഴി റോഡ് വഴി പോത്തുമൂല–പനവല്ലി റോഡിൽ പ്രവേശിച്ച് കാട്ടിക്കുളത്ത് എത്തണം. ഗതാഗതം സുഗമമാക്കുന്നതിനായി ഈ ക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു.തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. കർക്കടക വാവുബലി ദിനത്തിൽ തിരുനെല്ലിയിലെത്തുന്നവർ പോലീസ് നിർദേശിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫാണ് ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
Strict traffic restrictions for Thirunelli Yatra on Vavu Bali Day





















